ജീവിതത്തിൻ്റെ യാദാർത്ഥ്യങ്ങളോട് അതിതീവ്രമായ ആത്മാർത്ഥത കാണിക്കുന്ന കവിയാണ് പവിത്രൻ തീക്കുനി. അയാളുടെ ജീവിതം കടന്നു പോയ കനൽവഴികളിലും കുഴികളിലുമാണ് അയാളുടെ കവിതയും പിറവി കൊണ്ടത്.
അതിനാൽത്തന്നെ പ്രണയമോ രതിയോ സ്നേഹബന്ധങ്ങളോ രാഷ്ട്രീയമോ എന്തു തന്നെയായാലും തീക്കുനിക്കവിതകളിൽ അവ വരുന്നത് കത്തുന്ന വിശപ്പിൻ്റെയും അനാഥബോധത്തിൻ്റെയും പശ്ചാത്തലത്തിലായിരിക്കും. പലതും അവിടെ വരുന്നത് തലതിരിഞ്ഞാണല്ലോ? എന്ന് പലർക്കും തോന്നിയേക്കാം. മിണ്ടിപ്പോവരുത്. അതെന്താ അങ്ങനെയെന്ന് ചോദിച്ച് പോവരുത്. അയാളെ അയാളുടെ ജീവിതം പഠിപ്പിച്ചതാണ് അയാൾ എഴുതുന്നത്. ഇതാണോ കവിത? എന്ന് ചിലർ നെറ്റി ചുളിച്ചേക്കാം. ഇത് കവിതയാണെന്ന് യാദാസ്ഥിതീക കാൽപനീക ജീവികളെപ്പറഞ്ഞ് ബോധ്യപ്പെടുത്താൻ നിങ്ങൾക്കായെന്നു വരില്ല. എന്നാൽ ഈ എഴുത്തിൽ ജീവിതമുണ്ടെന്ന കണ്ണിൽ കുത്തുന്ന സത്യത്തിനു നേരെ ആർക്കും കണ്ണടക്കാനാവില്ല. നിക്കനോർ പാർറ യുടെ അകവിതയുടെ (Anti poetry)എഴുത്ത് വഴികളിലായി അക്കാഡമിക്കുകൾ അയാളെ അടയാളപ്പെടുത്തിയേക്കാം.
ജീവിതത്തിൻ്റെ കനപ്പെട്ട യാദാർത്ഥ്യങ്ങളിൽ നിന്ന് ഖനനം ചെയ്യ്തെടുത്തതാണ് തീക്കുനിക്കവിതകൾ. പിന്നിട്ട വഴികളിൽ എവിടെ നിന്നോ കൂടെ കൂടിയ ദു:സ്വപ്നങ്ങളെ ചൂടാറാതെ കവിതയിലേക്ക് വിളക്കിച്ചേർക്കാൻ അയാൾക്കാവും. രക്തകാണ്ഡത്തിൽ എഴുതുന്നതു പോലെ "സ്വപ്നത്തിൽ നിത്യവും
കള്ളിമുള്ളിനെ ചുംബിച്ച്
ചുണ്ടടർന്ന നെഞ്ചുടഞ്ഞ
കവിയാണ്" പവിത്രൻ തീക്കുന്നി.
"സങ്കടവും സന്തോഷവും ഉത്കണ്ഠയും ഒരേ സഞ്ചിയിലിട്ട്
ഉച്ചനേരത്തെത്തുന്ന
തപാൽക്കാരനെപ്പോലെ"
തീക്കുനിക്കവിത പല ലോകങ്ങളിലേക്ക് വായനക്കാരനെ കൊണ്ടു പോവുന്നു.

" പവിത്രൻ തീക്കുനിയുടെ കവിതകൾ " ആസ്വാദനവും , മറ്റു രചനകളും വായിച്ചു.
ReplyDeleteമികച്ച വായനാനുഭവം നൽകുന്നവയാണ് രചനകൾ. പുതുപുത്തൻ
ചിന്തകളാൽ
" നക്ഷത്ര ധൂളികൾ " പ്രകാശപൂരിതമാകട്ടെ എന്നാശംസിക്കുന്നു.
നന്ദി സർ..❤️
Delete