ഫ്രാൻസിസ് നൊറോണയുടെ ചെറുകഥ കുറച്ച് കാലം മുന്നേ തന്നെ വായിച്ചിരുന്നതാണ്. പ്രമേയ സ്വീകരണത്തിലെ അസാധാരണത്വവും ഭാഷയിലെ ഭാവതീവ്രതയും കൊണ്ട് ആ കഥകൾ ആഴത്തിൽ മനസ്സിൽ പതിഞ്ഞതുമാണ്. അതിലെ തൊട്ടപ്പൻ എന്ന കഥ സിനിമയാകുന്നു എന്നുകേട്ടപ്പോൾ സംശയം തോന്നി. ഭാഷയുടെ കരുത്ത് കൊണ്ട് നിർമ്മിച്ച ആ കഥ സിനിമയാകുമ്പോൾ എങ്ങിനെയാവും എന്നതായിരുന്നു മനസ്സിലേക്ക് എത്തിയ ചിന്ത.
ചെറുകഥയുടെ കഥാ പരിസരത്തേക്ക് കുറേക്കൂടി കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചേർത്തിരിക്കുന്നു തിരക്കഥാകൃത്തും സംവിധായകനായ ഷാനവാസ് കെ ബാവക്കുട്ടിയും. കഥയുടെ ഭാഷയിലെ ജീവനും ഊർജ്ജവും ദൃശ്യഭാഷയിലേക്ക് കുറെയൊക്കെ പരിഭാഷപ്പെടുത്താനായിരിക്കുന്നു അവർക്ക്.
സമൂഹത്തിലെ മുഖ്യ ധാരയിൽ നിന്നും, മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ട കുറെ ജീവിതങ്ങളുടെയും ജീവിത പരിസരങ്ങളുടെയും ശക്തമായ കടന്നുവരവിൻ്റെ കാലത്തെ ഒരിക്കൽകൂടി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. ആ നിലയ്ക്ക് മധ്യ/ഉപരി വർഗ്ഗങ്ങളുടെ ജീവിത പശ്ചാത്തലങ്ങളിൽ ആണ് കഥപറച്ചിൽ പൊലിപ്പിക്കാനാവുക എന്ന മലയാള ചലച്ചിത്ര പൊതുബോധത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുന്നുണ്ട് ചിത്രം.
സൗഹൃദവും പകയും പ്രണയവും രതിയും വാത്സല്യവും എല്ലാം അത്ഭുതകരമാം വിധം ഒന്നിച്ചു ചേർത്തിരിക്കുന്നു സിനിമയിൽ.
കഥാപാത്രങ്ങളെല്ലാം തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്. തൊട്ടപ്പനായി വിനായകൻ്റെ വേഷപ്പകർച്ച സ്ക്രീനിൽ നിന്ന് മനസ്സിലേക്ക് കൂടുമാറ്റം നടത്തുന്നത് സ്വാഭാവികത യോടെയാണ്. സാറയായി അഭിനയിച്ച പ്രിയംവദയും, റോഷൻ മാത്യുവും ദിലീഷ് പോത്തനും മികച്ച അനുഭവങ്ങൾ നൽകുന്നുണ്ട്.
കഥാപാത്രങ്ങളുടെയും പ്രകൃതി പരിസരങ്ങളുടെയും ദ്യശ്യങ്ങളെ ഊർജ്ജതയോടെ പകർത്തിയെടുക്കാൻ സുരേഷ് രാജൻ്റെ കാമറയ്ക്കായിരിക്കുന്നു. രാത്രി ദൃശ്യങ്ങളുടെ ഭംഗിയും മനസ്സിൽ തങ്ങിനിൽക്കുന്നതാണ്.
പാട്ടുകളും പശ്ചാത്തല സംഗീതവും കാഴ്ച നൽകുന്ന ഭാവത്തിന് മികച്ച പിന്തുണ നൽകുന്നുണ്ട്. ലൈവ് മ്യൂസിക്കിന് സമാനമായ റെക്കോർഡുകൾ നാടകീയമായ അനുഭവം നൽകുന്നുണ്ട്. തൂമ്പ് പാട്ട് ആദ്യമായിട്ടായിരിക്കണം ഒരു സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്.
കടമക്കുടിയുടെ സൗന്ദര്യം തനിമയോടെ പകർത്തിയിട്ടുണ്ട് സിനിമയിൽ. കണ്ടൽക്കാടുകളുടെയും കണ്ടത്തിൻ്റെയും ചിറകളുടെയും ചതുപ്പുകളുടെയും തുടങ്ങി മലയാള സിനിമ അധികമൊന്നും കണ്ടു പരിചയിക്കാത്ത അനേക പ്രകൃതി ദൃശ്യങ്ങളുടെ പരിസരത്തിലാണ് സിനിമ കഥ പറച്ചിൽ നടത്തുന്നത്.



Comments
Post a Comment